ഒരു ഇന്റര്‍വ്യൂ കഥ - Minesh Ramanunni

By Minesh Ramanunni

കോഴ്‌സു കഴിഞ്ഞ്‌(പത്തുനാല്‍പത്തിയഞ്ചു പരീക്ഷകള്‍ എഴുതി പണ്ടാരമടങ്ങി) വീട്ടിന്റെ ഉമ്മറത്തിരുന്നു ഒരു സുലൈമാനി അടിക്കാന്‍ തുടങ്ങുംപോഴായിരിക്കും അയല്‍ വക്കത്തെ നമ്മുടെ അഭ്യുദയകാംക്ഷികള്‍ എത്തുക.

"കോഴ്‌സു കഴിഞ്ഞല്ലേ, ഒന്നും ആയില്ല അല്ലെ?"( കല്യണം കഴിഞ്ഞ രണ്ടാം മാസം മുതല്‍ യുവ മിഥുനങ്ങളോടും ഇവര്‍ ഇതേ ചോദ്യം ആവര്‍ത്തിക്കാറുണ്ട്‌. )
"ഇല്ല പലതും നോക്കുന്നുണ്ട്‌"
ഉടന്‍ വരുന്നു അടുത്ത ചോദ്യം " നിന്റെ കോളെജില്‍ കാമ്പസ്‌ ഇല്ലേ?"
" ഉണ്ടല്ലോ , വളരെ വിശാലമായ കാമ്പസ്‌ ഞങ്ങളുടെ മാത്രം പ്രത്യേകതയാണ് "
" അല്ല, ഞാന്‍ ഉദേശിച്ചത് കുട്ടികളെ കോളേജില്‍ നിന്നും നേരിട്ട്‌ ജോലിക്കെടുക്കുന്ന പണി".
"കാമ്പസ്‌ സിലക്ഷന്‍- അയിനാണ്"

"ഉണ്ടായിരുന്നു.പക്ഷെ, എനിക്കു കിട്ടിയില്ല."


" എന്റെ വല്യപ്പന്റെ അപ്പാപ്പന്റെ മകളുടെ മകനെ കോളെജില്‍ നിന്നു ഒരു അമേരിക്കന്‍ കമ്പനി കൊത്തിക്കൊണ്ടു പോയി. രണ്ടു ലക്ഷമാ അവന്റെ ശമ്പളം." അഭ്യുദയന്‍ എക്സാമ്പിള്‍ എടുത്തു വീശി.

പിന്നെ ഒരു കുത്തും:" ഒരു വിധം കഴിവുള്ളവരൊക്കെ രക്ഷപ്പെടും" നമ്മള്‍ തിരുമണ്ടന്റെ റോള്‍ അഭിനയിക്കുമ്പോള്‍ കൃതാര്‍ഥനായി കക്ഷി അടുത്ത ഇരയെ തേടിയിറങ്ങും.

ബാംഗ്ലൂരിലും മറ്റും ഇത്രയധികം മലയാളിതൊഴില്‍രഹിതര്‍ താമസിക്കുന്നത്‌ അവിടെയുള്ള ജോലിസാധ്യതയേക്കാള്‍ നാട്ടിലുള്ള ഇത്തരം ഷഡ്‌പദങ്ങളെ പേടിച്ചാണെന്നു തോന്നുന്നു. കോഴിക്കോടിന്നു കോഴ്സ് കഴിഞ്ഞു വീട്ടില്‍ വന്നു ഇരിക്കുന്നതിനു പകരം നേരെ ബാംഗ്ലൂരില്‍ പോകാനാണു സ്വാഭാവികമായും ഞാനും തീരുമാനിച്ചത്‌.
ബാംഗ്ലൂരില്‍ ചെല്ലേണ്ട താമസമേ ഉള്ളൂ. കമ്പനികള്‍ നമ്മളെ മാടി വിളിക്കും. എന്നിട്ടു മുഖലക്ഷണം നോക്കി നേരെ ജോലിക്കു കയറാന്‍ പറയും. ഇതാണു പൊതുവെ എന്റേയും കൂട്ടുകാരായ എട്ടു പത്തു മഹാന്‍മാരുടെയും ധാരണ.ബാംഗ്ലൂരില്‍ ഒരു പാടു റിക്രൂട്ടിംഗ്‌ കേന്ദ്രങ്ങളുണ്ട്‌. അവിടെയെല്ലം പേരു റജിസ്റ്റര്‍ ചെയ്യണം. പിന്നെ ഗണപതിക്കു തേങ്ങ, ശാസ്താവിനു മാല തുടങ്ങിയവ നേരണം.

എല്ലാം വന്നു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ചെയ്തു വെച്ചു. ഇനി പല സ്ഥലങ്ങളില്‍ നിന്നും ഇമെയിലുകള്‍ വരും, കോളുകള്‍ വരും. ജോബ്‌ ഓഫറുകൾ തുരുതുരാ വരും. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി.ദിവസവും ഇമെയില്‍ ചെക്കു ചെയ്തു, 24 മണിക്കൂറും ഫോണ്‍ ഓണ്‍ ചെയ്തു വച്ചു. എന്റെ ഒരു നിലയും വിലയും വച്ചു ഞാന്‍ നാരായണമൂര്‍ത്തിയൊ അസിം പ്രേംജിയൊ നേരിട്ടു വിളിക്കും എന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

" ജോതീയും വന്നില്ല തീയും വന്നില്ല. ആരും വിളിച്ചില്ല"

അസിം പ്രേംജി, നാരായണമൂര്‍ത്തി,രത്തന്‍ ടാറ്റ...പവനായി !

സതീർഥ്യന്മാരിൽ ചിലർ ഈ സത്യം ബുദ്ധിപൂർവം നേരത്തെ മനസ്സിലാക്കി വലപ്പണി(നെറ്റ്‌ വര്‍ക്കിംഗ്‌) പഠിക്കാന്‍ തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം സുഹൃത്ത് അശ്വനികുമാര്‍ വിളിച്ചിട്ടു പറഞ്ഞു ടോണിയെ ഒരു കമ്പനി ഇന്റര്‍വ്യൂവിനായി വിളിച്ചെന്ന്. ആദ്യം ടെസ്റ്റ്‌, പിന്നെ ഇന്റര്‍വ്യൂ .അതുകടന്നാല്‍ നേരെ ജോലി. ഞങ്ങള്‍ക്കെല്ലാം ടോണിയൊടു ആരാധന തോന്നി( സ്വല്‍പം അസൂയയും).

ഏതായാലും അവന്‍ അവിടെ പോകുമ്പോള്‍ ഞങ്ങളെക്കൂടി വിളിച്ചു. ഇനി അവര്‍ക്ക്‌ മാനവവിഭവശേഷി കുറവുണ്ടെങ്കില്‍ അതു നികത്താന്‍ ഏറനാട്ടില്‍ നിന്നും ആണ്‍കുട്ടികള്‍ ഇനിയുമുണ്ടെന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട്‌ സഖാവ്‌ ടോണിക്ക്  ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു ഞാനും അശ്വനികുമാറും കൂടെപ്പോയി.

അങ്ങനെ ജയനഗര്‍ എന്ന സ്ഥലത്തെ ഒരു രണ്ടു നില ബില്‍ഡിംഗിന്റെ രണ്ടാം നിലയിലുള്ള കമ്പനിയിലേക്ക്‌ ടോണി വലതുകാല്‍ എടുത്തു വച്ചു. റിസപ്ഷനില്‍ ഒരു കുഞ്ചുണ്ണൂലി. ടോണിയുടെ പേരു കണ്ടപ്പോള്‍ അവനൊടു അവള്‍ ചൊദിച്ചു. "ജാതകം (ബയോഡാറ്റ ) കൊണ്ടുവന്നിട്ടുണ്ടൊ?"
"ഉണ്ട്‌, രണ്ടെണ്ണം വീതം. ഒന്നു കാണിപ്പയ്യൂരും മറ്റൊന്ന് ആറ്റുകാല്‍ സാറും ."

ഉടന്‍ വന്നു അടുത്ത ചോദ്യം " വല്ല പ്രവൃത്തി പരിചയവും?"
നെഗറ്റീവ്‌ പറയണ്ടാ എന്നു കരുതി അവന്‍ പറഞ്ഞു" പലര്‍ക്കും അങ്കത്തുണ പോയിട്ടുണ്ട്‌. കന്നിയങ്കം ഇതുവരെ തരായില്ല."

"കുഴപ്പമില്ല. ആദ്യം അഭിരുചി പരീക്ഷ. കാല്‍കഴുകി അകത്തു പോയിരിക്കൂ."
കുഞ്ചുണ്ണൂലി ഇതുവരെ നല്ല മെക്കാളെ ഇംഗ്ലിഷിലാണു സംസാരിക്കുന്നത്‌ അവള്‍ ഞങ്ങളെ ഗൗനിച്ചതേ ഇല്ല. പിന്നെ അതു നമുക്കൊരു പ്രശ്നവുമല്ല.

മേല്പുര ഇല്ലാത്തവർക്കെന്തു തീപ്പൊരി ?

നേരെ അവളൊടു ഞങ്ങള്‍ പ്രശ്‌നം അവതരിപ്പിച്ചു.

"ഞങ്ങളീ രണ്ടു കാര്‍ക്കോടകന്മാരും അതേ കളരിയില്‍ തന്നെ പഠിച്ചവരാ, ഇതുവരെ കന്നി തരായില്ല. ഞാന്‍ ഒതേനന്‍, ഇത്‌ ആരോമല്‍. ഓതിരം, കടകം,പൂഴിക്കടകന്‍ എല്ലാം പഠിച്ചിട്ടുണ്ട്‌. അകത്തേക്കു കടക്കാവോ? ഇതാ ജാതകങ്ങള്‍"

കുഞ്ചുണ്ണൂലി ഗൗരവത്തില്‍ പറഞ്ഞു." ജാതകങ്ങള്‍ പരിശൊധിച്ച്‌ അടുത്ത വിദ്യാരംഭത്തില്‍ നോക്കാം. ഇപ്പോള്‍ തല്‍ക്കാലം പുറത്തിരിക്കൂ." ഞങ്ങളുടെ ജാതകങ്ങള്‍ വാങ്ങി അവള്‍ ഒരു ഫയലില്‍ വെച്ചു.

അശ്വനികുമാര്‍ നിരാശനായി എന്റെ മുഖത്തു നോക്കി." കുഞ്ചുണ്ണൂലി ഏതു നാട്ടുകാരിയാ? കണ്ടിട്ട്‌ ബോംബൈകാരി ആണെന്നു തോന്നുന്നു."

പെട്ടെന്നു അകത്തു നിന്ന് ഒരു കോട്ടുധാരി പുറത്തു വന്നു കുഞ്ചുണ്ണൂലിയൊടു സംസാരിക്കന്‍ തുടങ്ങി. അതും തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച ആ തനി മൊഴിയില്‍." ഇനി ആരു വന്നാലും കടത്തി വിടെണ്ടാ"

കുഞ്ചുണ്ണൂലി "ഇപ്പോള്‍ എത്ര പേരായി?"

" പത്തു മുപ്പതു പേരായി. ഞങ്ങള്‍ പരീക്ഷ തുടങ്ങാന്‍ പോകുകയാണ്‌."

" ലവള്‌ മല്ലു ആണല്ലേ !"അശ്വനി എന്റെ മുഖത്തു ചമ്മിയ ഭാവത്തില്‍ നോക്കി.
"എന്തായാലും പുറത്തു വെയ്റ്റ്‌ ചെയാം."
പുറത്തു അഞ്ചാറു രക്ഷകര്‍ത്താക്കള്‍ ലേബര്‍ റൂമിനുമുമ്പിലെ അതേ മുഖഭാവത്തില്‍ നില്‍ക്കുന്നു. നാളെ ലോകാവസാനം, ഇന്നു വൈകിട്ട്‌ സുനാമി, ഉച്ചക്കു ഭൂകമ്പം ഇതെല്ലാം മുന്‍കൂടി പ്രവചിച്ച ജോല്‍ത്സ്യനെ പോലെ രക്ഷിതാക്കളുടെ മുഖത്ത്‌ കത്തി, കരി, ഭയാനകം,ഭീഭല്‍സം ..!

അതിലൊരു രക്ഷിതാവിനു സമീപം ടോണിയുടെ രക്ഷിതാവിന്റെ റോള്‍ ഏറ്റെടുത്ത്‌ ഞങ്ങള്‍ ഇരുന്നു.

"മോള്‍ക്കു ഇപ്പോള്‍ ഒരു ജോലിയുണ്ട്‌. ഇതു നല്ലതാണെങ്കില്‍ നോക്കാം എന്നു കരുതി വന്നതാണ്‌" ആ രക്ഷകര്‍ത്താവു പുളുതുടങ്ങി. അയാളുടെ മുഖത്തെ ടെന്‍ഷന്‍ കണ്ടാല്‍ അറിയാം മകള്‍ക്ക്‌ ഇതു വരെ പണിയൊന്നുമായില്ല എന്നത്‌.

മൂപ്പില്‍സു എന്നോടു ചോദിച്ചു
" ഇന്റര്‍വ്യുവിനു വന്നതാണൊ?"
"ഏയ്‌, എനിക്കു വിപ്രൊവില്‍ ജോലിയുണ്ട്‌. ടോണി നമ്മുടെ പയ്യനാ, അവെന്റെ കൂടെവന്നതാ, പാവം രക്ഷപ്പെടുവാണെകില്‍ രക്ഷപ്പെടട്ടെ." ബഡായിയുടെ കാര്യത്തില്‍ നമ്മുടെ റേഞ്ച്‌ ആ പാവം രക്ഷകര്‍ത്താവിനു അറിയില്ല.

"ഈ കമ്പനി എങ്ങനെയുണ്ട്‌? നല്ല ശമ്പളം ഉണ്ടാവും അല്ലെ? "

സത്യം പറഞ്ഞാല്‍ ഈ കമ്പനിയുടെ മറ്റു ഡീറ്റയില്‍സ്‌ ഒന്നും എനിക്കോ ടോണിക്കൊ ആര്‍ക്കും അറിയില്ല. ഞാന്‍ പറഞ്ഞു" ഉണ്ടാവും"

അപ്പോഴാണു അശ്വനി എനിക്കൊരു ബുദ്ധി പറഞ്ഞു തന്നത്‌. "നമുക്കു നമ്മുടെ കുഞ്ചുണ്ണുലിയോട്‌ ചോദിച്ചാലോ?"

പരിക്ഷക്കിടയില്‍ നിന്നും ടോണിയുടെ മെസ്സേജ്‌ വന്നു.
" പരീക്ഷ കുഴപ്പമില്ല. ഈസിയായിരുന്നു. ഇനി ഇന്റര്‍വ്യൂവിനു സിലക്ടാവുന്നവരുടെ പേരു അരമണിക്കൂറില്‍ ഉള്ളില്‍ അനൗണ്‍സ്‌ ചെയ്യും. "

ഞാന്‍ ഉടനെ കുഞ്ചുണ്ണൂലിയുടെ അടുത്തെത്തി. ഇത്തവണ നല്ല മലയാളത്തില്‍ തന്നെ ഞാന്‍ ചോദിച്ചു
"ഇങ്ങള്‍ടെ കമ്പനി തുടങ്ങിയിട്ട്‌ എത്ര കാലമായി? എന്താ ഇവിടത്തെ പ്രധാന പരിപാടി?"

"സോഫ്റ്റ്വെയര്‍, നെറ്റുവര്‍ക്കിഗ്‌, ഔട്‌ സോഴ്‌സിംഗ്‌ " അവൾ മൊഴിഞ്ഞു
"ഇങ്ങളൊരു സംഭവമാണല്ലേ. അല്ല, ഇപ്പൊ ഈ പണികിട്ടിയാല്‍ മാസം എന്ത് കിട്ടും"

"ഇതു ഒരു സ്ട്രാറ്റജിക്‌ ജോബ്‌ പ്രിപറേഷന്‍ പ്രോഗ്രാം ആണ്‌. അപോയിന്റ്‌മന്റ്‌ ലെറ്റര്‍ കിട്ടിയാല്‍ പിന്നെ മൂന്നു മാസം ഇന്റെന്‍സിവ്‌ ട്രയിനിംഗ്‌. "

"ശമ്പളം?"
"ആദ്യം നിങ്ങള്‍ 25000 രൂപ സെക്യൂരിട്ടി തരണം. ട്രയിനിംഗ്‌ കഴിഞ്ഞ്‌ ജോലികിട്ടിയാല്‍ അടുത്ത 25000 രൂപ തരണം"

ഞാനും അശ്വനിയും ഒന്നിച്ചു ഞെട്ടി" അപ്പൊ ഇത്‌ ജോലിക്കുള്ള ഇന്റര്‍വ്യു അല്ലെ?"

"എയ്‌! ഇത്‌ ജോബ്‌ ട്രയിനിംഗ്‌ പ്രോഗ്രാം ആണ്‌" ഞങ്ങളുടെ സ്ഥാപനത്തില്‍ ചേരാനുള്ള അസുലഭ അവസരമാണ്"

"ഈ പ്രോഗ്രാം ചെയ്തു കഴിഞ്ഞാൽ ജോലി ഉറപ്പാണോ?"

" അതു കഴിവ് പോലെയിരിക്കും"

എന്നാലും എന്റെ കുഞ്ചുണ്ണൂലീ.!

ടോണിയുടെ മേസ്സേജ്‌ വന്നു:" ഇന്റര്‍വ്യു ഉടന്‍ തുടങ്ങും"

ഞങ്ങൾ തിരിച്ചു മേസ്സേജ്‌ " തോമാസുട്ടി വിട്ടോടാ"

ടോണി അപകടം മണത്തു പുറത്തു വന്നു. കുഞ്ചുണ്ണൂലി ഇടപെട്ടു
 " ഇന്റര്‍വ്യൂ കഴിഞ്ഞോ?"

ടോണി " ഇല്ല. ഒന്ന് ഒന്നിനു പോകണം"

പുറത്തു വന്ന ടോണിയോട്‌ ഒറ്റ ശ്വാസത്തില്‍ സംഭവം വിവരിച്ചു. പിന്നെ ഞങ്ങള്‍ മെല്ലെ കോമ്പൗണ്ട്‌ വിട്ട്‌ പുറത്തു വന്നു. ഒറ്റ ഓട്ടത്തിനു ഞങ്ങള്‍ ആ പഞ്ചായത്ത് വിട്ടു"

ബസ്‌ സ്റ്റാന്റില്‍ എത്തിയപ്പോഴെക്കും ടോണിക്ക്‌ കുഞ്ചുണ്ണൂലിയുടെ കോള്‍ വന്നു.
" താങ്കളെ ഇന്റര്‍വ്യൂ കൂടാതെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു കൂടാതെ പരീക്ഷയിലുള്ള മിടുക്ക്‌ കണക്കിലെടുത്ത്‌ 10% ഡിസ്‌കൗണ്ടും മലയാളിയായതിനാല്‍ 5% "ഇത്രയും പറഞ്ഞത്‌ നല്ല പച്ച മലയാളത്തില്‍. മല്ലുവിന്റെ ഒരു ബുദ്ധിയേ!

ടോണി പറഞ്ഞു" നാട്ടിലൊന്നു പോകണം. കളരിയില്‍ വിളക്കു വക്കണം . അച്‌ഛന്റേം ഗുരുകാരണവന്മാരുറെയും ഷാപ്പിലെ നാണുവെട്ടന്റെയും അനുഗ്രഹം വാങ്ങി ബംഗ്ലൂര്‍ പുഴ നീന്തിക്കടന്നു ഞാന്‍ വരും. "

കുഞ്ചുണ്ണൂലി " അറപ്പുര വാതില്‍ തുറന്നു ഞാന്‍ കാത്തിരിക്കും"

എപിലോഗ്‌: ബാംഗ്ലൂര്‍ മലയാളികളെക്കുറിച്ച്‌ പണ്ട്‌ നര്‍മ്മഭൂമിയില്‍ വന്ന ഒരു ഫലിതം ഇവിടെ ചേര്‍ക്കമെന്നു കരുതി.ബാഗ്ലൂരില്‍ എത്തിയ ഒരു കൂട്ടം നാടകക്കാര്‍ വഴിയരിയാതെ ബസ്സ്റ്റാന്റില്‍ നിന്നു കറങ്ങുകയായ്‌രിരുന്നു. അതിലൊരാള്‍ അറിയാവുന്ന കന്നഡ ചേര്‍ത്ത്‌ ആദ്യം കണ്ട ചെറുപ്പക്കാരനോടു ചോദിച്ചു. " ഇല്ലി ബസ്‌ ശിവാജി നഗര്‍ ഹോഗ്‌താ(ഈ ബസ്‌ ശിവാജി നഗറില്‍ പോകുമോ?)"
ചെറുപ്പക്കാരന്റെ മറുപടി."ഹോഗുമായിരിക്കും."

Comments

  1. This comment has been removed by the author.

    ReplyDelete
  2. ഇല്ലി ബസ്‌ ശിവാജി നഗര്‍ ഹോഗ്‌താ
    മറുപടി."ഹോഗുമായിരിക്കും."

    പുറകിൽ നിന്നു വേറൊരു മറുപടി : "ഹോഗിയാ മതിയാരുന്നു"

    ReplyDelete
  3. ഹോഗേണ്ടതാണ്.....!!

    ReplyDelete
  4. ഹോഗും ഹോഗും....

    ReplyDelete
  5. എനിക്കും ഹോഗണം!

    ReplyDelete
  6. Illelgil njangal chavitti hogippikkum

    ReplyDelete
  7. anubhavathinta velichathil ninnakum

    ReplyDelete
  8. അത് തകർത്തു

    ReplyDelete
  9. അടിപൊളി ആയിട്ടുണ്ട്

    ReplyDelete
  10. മിനേഷിന്റെ കഥയാണൊ ഇത്??

    ReplyDelete
  11. ഹോഗിയില്ലെങ്കിൽ ഹോഗിപ്പിക്കും. kalakki

    ReplyDelete
  12. Wonderful story, Minesh, what are you doing now?

    ReplyDelete

Post a Comment

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

Movie Review - War and Love - Sasi Palarivattom